Thursday, January 3, 2008

ഓഹരി വിപണിയിലെ കളി - 2 (എസ്‌ ഗുരുമൂര്‍ത്തി)

....(തുടര്‍ച്ച)

    മുംബൈ ഓഹരിവിപണിയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 4687 കമ്പനികളില്‍ ആദ്യ 30 കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള സെന്‍സെക്സ്‌-30, കൂടാതെ വേറേ 470 കമ്പനികളേക്കൂടി ഉള്‍പ്പെടുത്തിയ ബി എസ്‌ ഇ സെന്‍സെക്സ്‌-500 സൂചികയനുസരിച്ച്‌ നമ്മുടെ ഓഹരിവിപണിയിലെ മൊത്തം വിലയുടെ 90 ശതമാനവും ഈ 500 കമ്പനികളുടെ വില തന്നെ. മിച്ചമുള്ള 4187 കമ്പനികളുടെ സംഭാവന വെറും 10% മാത്രം. കഴിഞ്ഞ 10 വര്‍ഷമായി നമ്മുടെ ഓഹരിവിപണി ഉയരുന്നതും താഴുന്നതും വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വഴി മുടക്കപ്പെടുന്ന വിദേശപ്പണം കാരണമാണ്‌. ഇത്‌ ഇപ്പോള്‍ 7,60,000 കോടി രൂപയായി ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇത്രയും പണം നിക്ഷേപിച്ചിട്ടുള്ള ഓഹരികളുടെ വില ഇപ്പോള്‍ 11,40,000 കോടി രൂപയാണ്‌. അതായത്‌ ഓഹരിവിപണിയുടെ 22 ശതമാനം വിദേശികളുടെ കയ്യിലാണുള്ളത്‌. മാത്രവുമല്ല, നമ്മുടെ കയ്യിലുള്ള മൊത്തം വിദേശനാണയശേഖരത്തേക്കാള്‍ കൂടുതലാണ്‌ ഈ തുക. ആ മുതല്‍ നമ്മുടെ ഓഹരികളില്‍ നിന്നും പിന്‍വലിക്കുകയാണെങ്കില്‍ നമ്മുടെ വിദേശനാണയശേഖരം ഗണ്യമായി കുറഞ്ഞ്‌ ഒരു പ്രതിസന്ധി തന്നെ വന്നു ചേരും. തന്നിഷ്ടത്തിനു വന്നുകൊണ്ടിരിക്കുന്ന ഈ വിദേശ നിക്ഷേപങ്ങള്‍ 1997-ല്‍ കൊറിയ, തായ്‌ലണ്ട്‌, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യാ രാജ്യങ്ങളെ മിക്കവാറും പാപ്പരാക്കുന്ന ഘട്ടത്തിലേക്കെത്തിച്ചു. ഓഹരിവിപണിയിലേക്കുള്ള അമിതമായ തള്ളിക്കയറ്റം, ഓഹരിവിപണിയെ മാത്രമല്ല നമ്മുടെ സമ്പദ്ഘടനയെത്തന്നെ അപകടത്തിലാക്കുന്ന അവസ്ഥയിലാണ്‌ നമ്മുടെ രാജ്യം ഇപ്പോള്‍.

    വിദേശരാജ്യങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്ത്‌ പണം നിക്ഷേപിക്കുന്നതിന്‌ ചില നിയന്ത്രണങ്ങളും നിയമങ്ങളും നിലവിലുണ്ട്‌. ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്‌ സെബിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിബന്ധനയുണ്ട്‌. എന്നാല്‍ പാര്‍ടിസിപേറ്ററി നോട്ട്‌ എന്ന സമ്പ്രദായം 1996-ല്‍ ധനകാര്യമന്ത്രാലയം അനുവദിച്ചു. ഈ സമ്പ്രദായമനുസരിച്ച്‌ സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ മുഖേന പേരുവെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരു വിദേശിക്ക്‌ നിക്ഷേപങ്ങള്‍ നടത്താം. മൂന്നു വര്‍ഷമായി ഓഹരിവിപണിയില്‍ കള്ളപ്പണം തള്ളിക്കയറുന്നതില്‍ റിസര്‍വ്‌ ബാങ്കും സെബിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എങ്കിലും ഓഹരിവിപണി തകര്‍ന്നേക്കുമോ എന്ന ഭയത്താല്‍ ധനകാര്യമന്ത്രാലയം യാതോരു നടപടിയും എടുത്തില്ല. ഈ സാഹചര്യത്തിലാണ്‌ നമ്മുടെ രാജ്യരക്ഷാ ഉപദേഷ്ടാവ്‌ എം കെ നാരായണന്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഭീകരവാദികളുടെ പണം കടന്നുകൂടിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്‌. റോ യും ഇതേകാര്യം ഗവണ്മെന്റിനെ അറിയിച്ചിരുന്നു.

    സൗദി അറേബ്യയിലെ വന്‍ വ്യവസായി ഖാലിദ്‌ ബിന്‍ മഖൊസ്‌ ആയിരക്കണക്കിന്‌ കോടി രൂപ പാര്‍ടിസിപേറ്ററി സമ്പ്രദായം വഴി നമ്മുടെ ഓഹരിവിപണിയില്‍ നിക്ഷേപിച്ചിട്ടുണ്ട്‌ എന്നും അയാള്‍ ഇസ്ലാമിക ഭീകരവാദികളുടെ നേതാവായ ഉസാമാ ബിന്‍ ലാദന്റെ അടുത്ത സുഹൃത്താണെന്നും റോ പറയുന്നു. ദാവൂദ്‌ ഇബ്രാഹിം പോലെയുള്ള രാജ്യദ്രോഹികളുടെ പണവും നമ്മുടെ ഓഹരിവിപണിയില്‍ വിഹരിക്കുന്നതായുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുതുടങ്ങിയിട്ടുണ്ട്‌. ഈ വിവരങ്ങളുടെ പശ്ചാത്തലത്തില്‍, ഒക്റ്റോബര്‍ 16ന്‌ പാര്‍ടിസിപേറ്ററി വഴി പണം നിക്ഷേപിച്ചവര്‍ അവരെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നും, മേലില്‍ അവര്‍ പാര്‍ടിസിപേറ്ററി നോട്ട്‌ വഴി നിക്ഷേപിക്കാന്‍ പാടില്ല എന്നും സെബി ഒരു വിളംബരം പുറപ്പെടുവിച്ചു. ഒക്റ്റോബര്‍ 17ന്‌ ഒറ്റ ദിവസം കൊണ്ട്‌ ഓഹരി വിപണി സൂചിക 1500 പോയിന്റുകളോളം ഇടിഞ്ഞു. അരണ്ടുപോയ ധനകാര്യമന്ത്രി ഉടന്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌, പാര്‍ടിസിപേറ്ററി നോട്ട്‌ വഴിയുള്ള നിക്ഷേപങ്ങള്‍ മുടക്കുവാന്‍ ഉദ്ദേശ്ശമില്ലെന്ന് പ്രസ്താവിച്ച്‌ താഴോട്ടു പോയ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തി.
    ഈ ആപത്ത്‌ ഗവണ്മെന്റിനു ബോധ്യമാകാന്‍ കാരണക്കാരായ സെബിക്കും, നാരായണനും നന്ദി പറയണം.

No comments: