Monday, April 21, 2014

ചില "കൂടുതല്‍" അധികാരങ്ങള്‍

    

      2004ലെ തെരഞ്ഞെടുപ്പ്‌കാലം. "ഇന്ത്യ തിളങ്ങുന്നു" എന്ന മുദ്രാവാക്യവുമായി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയാവും എന്ന പൊതു പ്രതീതിയാണുണ്ടായിരുന്നത്. മൻമോഹൻ സിങ്ങിനെക്കുറിച്ച് വലിയകാര്യമായിട്ടൊന്നും ആരും ചിന്തിച്ചിട്ടില്ലാത്ത കാലം. എന്റെ സുഹൃത്തും, പത്രപ്രവര്‍ത്തകനും, ബുദ്ധിജീവിയും, സ്വയംസേവകനുമായ സഹതാമസക്കാരനോട് ഞാന്‍ ചോദിച്ചു, "ബിജെപി അധികാരത്തില്‍ വരുമോ?". "പിന്നില്ലാതെ; മറ്റെന്തു ഓപ്ഷനാണ് ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ ഉള്ളത്? ഇത്തവണയും വാജ്‌പേയി തന്നെ ഭരിക്കും. ആദ്യം 13 ദിവസം, പിന്നെ 13 മാസം, ഇനി 13 വര്ഷം ഭരിക്കാന്‍ പോകുന്നു" എന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി. എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ കണ്ടു കഴിഞ്ഞു. 


     ഇന്നും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. "അബ് കി ബാർ മോദി സർക്കാർ" എന്ന മുദ്രാവാക്യവുമായി ബിജെപി തെരഞ്ഞെടുപ്പുഗോദയിൽ. എല്ലാം വെട്ടിപ്പിടിക്കാന്‍ ആശ്വമേധവുമായി തിളങ്ങുന്ന ഗുജറാത്തിന്റെ മേന്മയില്‍ നരേന്ദ്രമോദി. പത്തു കൊല്ലം ഭരിച്ചതിന്റെ ഗുണം കൊണ്ട് ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയില്‍ കോണ്‍ഗ്രസ്. മൂന്നാംമുന്നണിയുണ്ടാക്കാന്‍ നടന്നുമടുത്ത് മോരുംവെള്ളവും കുടിച്ച് റസ്റ്റ്‌ എടുക്കുന്ന ഇടതുപക്ഷം. സ്വന്തം സംസ്ഥാനത്തിലെ വോട്ടുകളുടെ മാത്രം ബലത്തില്‍ ആടുകളുടെ ചോര കുടിക്കാന്‍ നടക്കുന്ന കുറുക്കനെപ്പോലെ ജയലളിതയും മമതയും നിതിഷ്‌കുമാറും മറ്റും. എങ്ങാനും ആര്‍ക്കും ഭൂരിപക്ഷമില്ലാതെപോയാലോ എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം; ആവോളം വാതുവച്ച് കുതിരകളെ കച്ചവടം നടത്താമല്ലോ. ഇവയിലെല്ലാം ആശ്വസിക്കാന്‍ അല്പമെങ്കിലും ഉള്ളത് ബിജെപിക്കാണ് എന്നത് സത്യം. പക്ഷെ ആ ആശ്വാസവും ആത്മവിശ്വാസവും അതിര്കടന്നു പോകുന്ന പ്രതീതി. 2004-ലെ തെരഞ്ഞെടുപ്പ് ബിജെപിയെ ഇപ്പോള്‍ പലരും ഓര്‍മിപ്പിക്കുന്നുണ്ട്. അതില്‍ പ്രധാനി അന്നത്തെ ഉപപ്രധാനമന്തിയായിരുന്ന ലാല്‍ കൃഷ്ണ അധ്വാനി തന്നെയാണ്.


    ഉള്ളിന്‍റെയുള്ളില്‍ ബിജെപിയിലെ കാര്യം ഭദ്രമല്ല എന്നതാണ് വാസ്തവം. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കാലത്തുണ്ടായ സഹസ്രകോടികളുടെ അഴിമതികളും ചില വിലക്കയറ്റ പ്രശ്നങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇത്തവണയും കോണ്‍ഗ്രസ് തന്നെ മുന്നിലെത്തിയിരുന്നേനെ എന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. നരേന്ദ്രമോദി എന്ന നേതാവ് വന്നതോട് കൂടി എല്ലാം ഭദ്രമായി എന്ന വിചാരത്തിലാണ് പാര്‍ട്ടിക്കാര്‍. അതില്‍ കുറെ സത്യവുമുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും ജനാധിപത്യ രീതികള്‍ പുലര്‍ത്തുന്ന പാര്‍ടിയാണ് ബിജെപി. കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളെ ഒഴുവാക്കിയാല്‍ മറ്റെല്ലാ പാര്‍ട്ടികളും ഏതെന്കിലും വ്യക്തികളുടെയോ കുടുംബത്തിന്റെയോ സ്വന്തം പാര്‍ട്ടി തന്നെയാണ്. ഗാന്ധി-നെഹ്‌റു കാലഘട്ടത്തിനുശേഷം നെഹ്‌റു കുടുംബം തന്നെയാണ് കോണ്ഗ്രസ്സിനെ കൊണ്ട്നടന്നത്. എന്നൊക്കെ മറ്റാരുടെയെന്കിലും ചുമലില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിട്ടുണ്ടോ, അന്നെല്ലാം കോണ്‍ഗ്രസ് അടിപതറിയിട്ടുണ്ട്, ക്ഷയിച്ചിട്ടുണ്ട്. കോണ്ഗ്രസ്സിന്റെ കുറ്റമൊന്നും അല്ല അത്. നമ്മുടെ ജനാധിപത്യത്തിന്റെയോ ജനമനസ്സുകളുടെയോ ഒക്കെ പ്രശ്നമാകാം. ഒരു എകാധിപത്യത്തിന്‍കീഴിലേ പാര്‍ടികള്‍ നിലനില്കുന്നുള്ളൂ, വളരുന്നുള്ളൂ. എവിടെയും അവസാനവാക്കായി ഒരാള്‍ ഉണ്ടാവണം. രാഷ്ട്രീയപ്പാര്‍ട്ടിയായാലും കമ്പനികളായാലും. ഒരു താരപരിവേഷമുള്ള, "കരിസ്മ"യുള്ള ഒരാള്‍. ഇതില്ലാത്ത ഒരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. നരേന്ദ്രമോദിയുടെ വരവോടെ ബിജെപി പരിഹരിച്ചത്‌ ആ കരിസ്മയുടെ അഭാവമാണ്. 

    പക്ഷെ ബിജെപിയെ സംബന്ധിച്ച് പ്രശ്നങ്ങള്‍ അവിടെതീരുന്നില്ല. സാധാരണപ്രവര്‍ത്തകരില്‍ ആവേശം വിതച്ച ഈ വരവ് സീനിയര്‍ നേതാക്കളില്‍ അസ്വാരസ്യമുളവാക്കി. ആകെ മൊത്തം നേതൃത്വം ഒന്നിളകി മറിഞ്ഞു. തിരഞ്ഞെടുപ്പ്‌ അടുത്തതും മറ്റൊരു മാര്‍ഗം ഇല്ലാത്തതുമാകാം പല നേതാക്കളെയും മൌനതിലേക്ക് വീഴ്ത്തിയത്. ജസ്വന്ത്‌ സിംഗ് അത് തുറന്നു പറഞ്ഞു "ബിജെപി വ്യക്തികേന്ദ്രീകൃതമാകുന്നു". അധികാരം ലഭിച്ചാല്‍ ബിജെപിയെക്കാത്തിരിക്കുന്നത് ഇതിലും ഗുരുതരമായ അവസ്ഥയാണ്‌. മോദി ദേശീയ രാഷ്ട്രീയത്തില്‍ ഒരു ജൂനിയര്‍ ആണ്. മുന്‍പ്‌ ഒന്നിലധികം തവണ മന്ത്രിമാരായിട്ടുള്ള ഒരു ഡസനിലധികം നേതാക്കള്‍ മന്ത്രിക്കുപ്പായമണിയാന്‍ തയ്യാറായിരിക്കുന്നു. ഒരു ആഭ്യന്തരകലഹം തുടക്കത്തില്‍തന്നെ പ്രതീക്ഷിക്കാം. അദ്വാനി, ഏതായാലും യുപിഎ സര്‍കാരില്‍ സോണിയ ഗണ്ടിയ്കുണ്ടായിരുന്ന സ്ഥാനതെത്താനാണ് സാധ്യത. സ്ഥാനം മാത്രമേയുണ്ടാവൂ; സോണിയ ആവില്ല. അധികാരത്തിനു വേണ്ടി, തെരഞ്ഞെടുപ്പ്കാലത്ത്‌ ഉണ്ടാക്കിയ കൂട്ടുകെട്ടുകളും മറ്റുപാര്‍ടികളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞു വന്നു കയറിയവരും ഉണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ രണ്ടാമത്‌. ഏതു കൊള്ളരുതാത്തവനെയും സ്ഥാനാര്‍ഥിയാക്കുകയും ഏതു പാര്ട്ടിക്കാരനുമായും സഖ്യവും എന്ന നിലപാടാണ് ബിജെപി കൈക്കൊണ്ടത്. ഉത്തരേന്ത്യയിലെവിടെയെന്കിലും ഒരാള്‍ മറ്റു പാര്‍ടിയില്‍ നിന്നും രാജി വച്ച വാര്‍ത്ത കേട്ടാല്‍ സാധാരണ ബിജെപി പ്രവര്‍ത്തകര്‍ ഒന്ന് ഞെട്ടുമായിരുന്നു; ഇവനെങ്ങാനും വന്നു ബിജെപിയില്‍ ചേരുമോ എന്ന് പേടിച്ചിട്ട്. ഇപ്പോള്‍ സഖ്യത്തിലില്ലാത്ത മറ്റുകക്ഷികളെയും ചേര്‍ത്തുള്ള മന്ത്രിസഭയ്ക്കാണ് സാധ്യത. അപ്പോള്‍ അവരെയും മന്ത്രിസ്ഥാനം കൊടുത്ത്‌ തൃപ്തിപ്പെടുത്തെണ്ടി വരും.

    "ഇന്നില്ലെങ്കില്‍ ഇനിയില്ല" എന്ന തരത്തിലായിരുന്നു ബിജെപിയുടെ ഈ പ്രാവശ്യത്തെ പ്രചാരണപരിപാടികള്‍. ഒരു തരത്തില്‍ ശരിയുമാണെന്നു തോന്നി. ഇത്രയും പറ്റിയ വേറൊരു അവസരം വരാനില്ല. 2004-ല്‍ ബിജെപി ഭരണം തന്നെയായിരുന്നു എന്നത് ഒരു ഭരണവിരുദ്ധതരംഗത്തിന് കാരണമായിട്ടുണ്ടായിട്ടുണ്ടാകാം. ഇത്തവണ അതും അനുകൂലമാണ്. ബിജെപി പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ ഇന്ന് നരേന്ദ്രമോദിയെ ഉറ്റുനോക്കുന്നുണ്ട്; വലിയ പ്രതീക്ഷകളുമായി. ഗുജറാത്തില്‍ എന്തൊക്കെ വികസനങ്ങള്‍ നടക്കുന്നു എന്ന് ഭാരതത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം അറിയില്ലെങ്കിലും എന്തൊക്കെയോ സംഭവിക്കും എന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു. ആ സംഭവിക്കുന്നതെല്ലാം സാധാരണക്കാരന് ഗുണമായി ഭവിച്ചാല്‍ നാടിനും സര്‍ക്കാരിനും പാര്‍ടിക്കും നല്ലതായി മാറും. കോര്‍പ്പറേറ്റുകളെയാണ് മോദി സഹായിക്കുന്നത് എന്ന ആരോപണത്തിന് ശരിയായ മറുപടി പറയാന്‍ ഇതുവരെ ബിജെപിക്കോ മോദിക്കോ കഴിഞ്ഞിട്ടില്ല. ഏതുപാര്‍ട്ടി ഭരണത്തില്‍ വന്നാലും ഭരണചക്രം തിരിക്കുന്നത് ഡല്‍ഹിയും മുംബൈയും കേന്ദ്രമാക്കിയിട്ടുള്ള കോര്‍പ്പറേറ്റുകള്‍ ആണെന്ന സത്യം എല്ലാവര്‍ക്കും അറിയാം. അതിനു തടയിടാന്‍ കഴിഞ്ഞാല്‍ ഭരണം നന്നാകും. എന്റെ ഒരു സുഹൃത്ത്‌(ബിജെപിക്കരനല്ലാത്ത) കുറച്ചുനാള്‍ മുന്‍പ്‌ പറഞ്ഞു "മോദി അധികാരത്തില്‍ വന്നാല്‍ എന്താ കുഴപ്പം? ഈ പെട്രോള്‍ വിലയൊക്കെ ഒന്ന് കുറക്കാന്‍ കഴിഞ്ഞാല്‍ നേട്ടമായില്ലേ?". ബിഎംഎസിന്റെ ചുമതലയുള്ള ഒരാള്‍ കുറച്ചുകാലം മുന്‍പ് ഒരു പത്രത്തില്‍ പെട്രോള്‍ വിലയെക്കുറിച്ച് ലേഖനമെഴുതിയത് ഓര്‍മ വരുന്നു. 36 രൂപയെ പെട്രോളിന് വരൂ എന്നാണ് കണക്കുകള്‍ ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞത്. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാറിനെ കുറെ പഴിയും പറഞ്ഞു. നോക്കട്ടെ, പെട്രോളിന് വില കുറയുമോ എന്ന്. 
    


കഴിഞ്ഞ വാജ്പെയീ സര്‍കാരിന്റെ തുടക്കത്തില്‍ ഡല്‍ഹിയില്‍ ഒരു കാര്യസാദ്ധ്യത്തിനായി പോയ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലൊന്നിന്റെ ഇന്നത്തെ അഖിലേന്ത്യാചുമതലവഹിക്കുന്ന ഒരാള്‍ അന്നൊരു സുഹൃദ്‌സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു. "മന്ത്രിസഭ മാറിയത്കൊണ്ടൊന്നും കാര്യമില്ല. ഇന്നും ഭരണം നടത്തുന്നത് കോണ്‍ഗ്രസ് തന്നെ. എല്ലാ ഉദ്യോഗസ്ഥരും കോണ്ഗ്രസ്സിന്റെ ആളുകളാണ്. ഇന്ദ്രപ്രസ്ഥത്തില്‍ എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ ഒന്നുകില്‍ കൊണ്ഗ്രസ്സുകാരനാകണം; അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ്‌". ഈ അവസാന നിമിഷത്തിലും കോണ്ഗ്രസ്സിനെ കുറച്ചുകാണേണ്ട ആവശ്യമില്ല. കരുതിയിരിക്കുക തന്നെ വേണം. രാഷ്ട്രീയക്കളികളിലൂടെ എങ്ങിനെയും തിരിച്ചുവരാന്‍ പ്രാപ്തരാണവര്‍. കോണ്ഗ്രസ്സിനെ ബിജെപി അത്രക്കങ്ങു മനസ്സിലാക്കിയിട്ടില്ല എന്ന് വേണം കരുതാന്‍. 



പഴയൊരു പഴഞ്ചൊല്ല് എപ്പോഴുമോര്‍ക്കുന്നത് നല്ലത്. "അധികാരം ദുഷിപ്പിക്കും; കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കും". എവിടെയൊക്കെയോ നാം ചില "കൂടുതല്‍" അധികാരങ്ങള്‍ കൊടുത്തു പോയോ?

Monday, November 11, 2013

ബ്രിട്ടീഷ്‌ രാജകുമാരന്റെ സന്ദര്‍ശനം - അടിമത്തഭാവം വിട്ടുമാറാതെ നാം

    ഒരുകാലത്ത്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനുടമകള്‍ ആയിരുന്ന ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ ചാള്‍സ് രാജകുമാരനും ഭാര്യ കാര്‍മില പാര്കറും കൊച്ചി സന്ദര്‍ശിക്കുന്നു. അറിയാവുന്നിടത്തോളം വസ്തുതകള്‍ വച്ച് ഒരു ഔദ്യോഗിക സന്ദര്‍ശനമല്ല ഇത്. ചാള്‍സ് രാജകുമാരന്‍ (65 വയസ്സ് പ്രായമായാലും ഇംഗ്ലീഷ്കാര്‍ക്ക്‌ രാജകുമാരന്‍ തന്നെ. മകന്‍ പ്രായപൂര്‍ത്തിയായി, രാജ്യം ഭരിക്കാന്‍ യോഗ്യത നേടി എന്നറിയുമ്പോള്‍ മകനെ രാജാവായി അഭിഷേകം ചെയ്ത് ശിഷ്ടകാലം വനവാസം എന്നുറച്ചു രാജ്യമുപേക്ഷിക്കുന്ന സംസ്കാരം അവിടെയുണ്ടായിരുന്നില്ലല്ലോ) തന്റെ 65-ആം ജന്മദിനം ആഘോഷിക്കുവാന്‍ കൊച്ചിയെ ആണത്രേ തിരഞ്ഞെടുത്തത്‌. തികച്ചും വ്യക്തിപരമായ ഒരു ആഘോഷം. ചാള്‍സ് രാജകുമാരന്‍ എന്നല്ല ലോകത്തെ ഏതോരു വ്യക്തിക്കും തന്റെ ജന്മദിനാഘോഷം എവിടെ വച്ചാകണം എന്ന്‍ തീരുമാനിക്കാന്‍ (ഏറ്റവും കുറഞ്ഞത് സ്വപ്നം കാണാനെങ്കിലും) സ്വയം അധികാരം ഉണ്ട്. രാജകുമാരനെ തെറ്റ് പറയാനാകില്ല. രാജകുടുംബത്തിലെ വിവാഹം തൊട്ടു പ്രസവം വരെയുള്ള ഓരോ സംഭവങ്ങളും ആഘോഷമാക്കുന്ന ബ്രിട്ടീഷ്‌ ജനതയേയും തെറ്റ് പറയാനാകില്ല. രാജകുടുംബത്തിന്റെ സുരക്ഷക്ക് പരമപ്രാധാന്യം നല്‍കുന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥ വൃന്ദത്തേയും അവരുടെ ഭാരതത്തിലെ നയതന്ത്രകാര്യാലയത്തെയും ഒട്ടും കുറ്റം പറയാന്‍ വയ്യ.



    മനസ്സിലാക്കാന്‍ സാധിക്കാത്തത്, നമുക്കെന്തു പറ്റിയെന്നാണ്. അത്യാവശ്യം കേരളത്തിലെ മാധ്യമങ്ങള്‍ എങ്കിലും ഇപ്പോള്‍ ബ്രിട്ടിഷ്‌കാരന്റെ പുറകെയാണ്. രാജകുമാരന്‍ എങ്ങിനെ നടക്കുന്നു, എങ്ങിനെ ഇരിക്കുന്നു, എന്ത് കഴിക്കും, എന്ത് കഴിക്കില്ല (ഭ്ഗവത് ഗീതയില്‍ തുല്യമായ ഒരന്വേഷണമുണ്ട്. സ്ഥിതപ്രജ്ഞന്‍ എങ്ങിനെ നടക്കുന്നു, എങ്ങിനെ ഇരിക്കുന്നു... ഇന്നാരും അതന്വേഷിക്കാറില്ല). ഔദ്യോഗിക അതിഥി അല്ലാത്ത രാജകുമാരന് വേണ്ടി നമ്മുടെ ഔദ്യോഗിക വ്യവസ്ഥകളെല്ലാം തയ്യാറായിക്കഴിഞ്ഞു. ആയിരക്കണക്കിന് പോലീസുകാരെ സുരക്ഷക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നു. ഭക്ഷണം, കാപ്പി, മുറുക്കാന്‍, ചെല്ലം എന്നിത്യാദികള്‍ക്കുള്ള പരിചാരകരും തയ്യാറായി ക്കഴിഞ്ഞു. ഇതില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തതില്‍ കൊച്ചി മേയര്‍ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരിക്കുന്നു. പ്രതിഷേധവും വിവാദവും ഇല്ലാതെ നമുക്ക് ഒരു പരിപാടിയും കൊഴുപ്പിക്കാന്‍ സാധിക്കില്ലല്ലോ.

   ഇതിനു മുന്‍പ്‌ എലിസബത് രാജ്ഞി കൊച്ചി സന്ദര്‍ശിച്ചപ്പോള്‍ ഫോര്‍ട്ട്‌ കൊച്ചിയുടെ പിച്ചചട്ടിയില്‍ എന്തോ വാരിയിട്ടിട്ടു പോയത്രേ. മാതൃഭുമി പത്രം പറയുന്നതനുസരിച്ച്, കക്കൂസ് നിര്‍മിക്കുവാന്‍ 2500 രൂപ മാത്രമാണ് ജനങ്ങള്‍ക്ക്‌ കിട്ടിയത്‌. വീണ്ടുമൊരു രാജകീയ സന്ദര്‍ശനം വരുമ്പോള്‍ വീണ്ടും പിച്ചചട്ടിയുമായി റെഡിയായിരിക്കുകയാണ് നാം. ഔദ്യോഗികമായി ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ മേധാവിയായിട്ടുള്ള രാജ്ഞിയുടെ പ്രതിനിധിയാണ് ചാള്‍സ് രാജകുമാരന്‍. മറ്റെന്തെങ്കിലും ഔദ്യോഗികപദവിയുള്ളതായി കാണുന്നില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ ഈ വരവ് വെറും സ്വകാര്യമാണ്. പിന്നെന്തു പേരിലാണ് നമ്മുടെ സര്‍ക്കാര്‍ ഇത്രക്ക്‌ നെട്ടോട്ടമോടുന്നതെന്ന് മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഒന്നേ തോന്നുന്നുള്ളൂ; പണ്ടത്തെ നമ്മുടെ ഭരണാധികാരി എന്ന വിധേയത്വം. നമ്മുടെ നാട് കുട്ടിച്ചോറാക്കി തിരിച്ചുപോയവരാണെങ്കിലും അടിമത്തഭാവം വിട്ടുമാറാതെ നാം ആ എഴുന്നെള്ളത്ത് കാത്തിരിക്കുന്നു. പണ്ട് നമ്മുടെ നാട് ഭരിച്ചിരുന്ന ചില ലോക്കല്‍ രാജാക്കന്മാരുണ്ടായിരുന്നു. തിരുവിതാംകൂറും കൊച്ചിയും കോഴികോടും, പിന്നെ അതിലും ചെറിയ ലോക്കല്‍ രാജാക്കന്മാരും. അവരെയൊക്കെ ഇന്ന് റോഡില്‍ വച്ച് കണ്ടാല്‍ പുച്ചിച്ചു ചിരിക്കും നാം; ബൂര്‍ഷ്വകള്‍...

പക്ഷെ, ഇംഗ്ലണ്ടില്‍ നിന്നാണെങ്കില്‍ കുമ്പിട്ടെ തീരു.